Monday, February 14, 2011

പ്രണയവർണ്ണങ്ങൾ !!

അഗ്നിപർവതത്തേക്കാൾ ചൂടുള്ള കൊടുങ്കാറ്റിനേക്കാൾ‍ വേഗമേറിയ, കടലിനേക്കാൾ‍ ആഴമുള്ള മിന്നലിനേക്കാൾ‍ തിളക്കമുള്ള വികാരം... അതാണത്രെ പ്രണയം. നഷ്ടപ്രണയം അയവിറക്കിയ വികാരജീവിയായ കാമുകന്റെ വാക്കുകൾ‍.


കാണുന്നതെല്ലാം സുന്ദരമായി തോന്നുന്ന എല്ലാത്തിനോടും ഇഷ്ടം തോന്നിക്കുന്ന പറഞ്ഞു മനസ്സിലാക്കാൻ‍ കഴിയാത്ത വികാരം. പണ്ടെങ്ങോ വായിച്ചു മറന്ന വരികൾ‍.

പഠിച്ചിരുന്ന കാലത്ത് കണ്മുന്നിലൂടെ കടന്നുപോയ മൂന്നു പെൺ കഥാപാത്രങ്ങ‍ളേയാണ് ഓർ‍മ്മവരുന്നത്‌.

ഞങ്ങൾ‍ ആവേശത്തോടെ ചർ‍ച്ചചെയ്തിരുന്ന പ്രണയത്തിലെ നായിക ലീന, നീണ്ട മിഴികളുള്ള സുന്ദരി, കാന്റീനിലും ബീച്ചിലും കാമുകനൊത്ത് കറങ്ങി നടന്ന്, അച്ഛനെ കൊണ്ടുവന്നാലെ ക്ലാസ്സിൽ കയറ്റു എന്നു വിരട്ടി കയ്യോടെ പിടികൂടിയ പ്രിൻസിപ്പലിനടുത്ത് അച്ഛനെയും അമ്മയെയും കൊണ്ടുവന്ന്‌ അക്കു തന്റെ മാത്രമാണെന്നു പ്രഖ്യാപിച്ച സാഹസിക. കാമുകന്റെ എഴുത്തുകളും കാർ‍ഡുകളും വായിച്ചു കുപ്പിവളകൽ ഉടയുന്നപോലെ പൊട്ടിച്ചിരിക്കാറുള്ള, സപ്തവർ‍ണങ്ങൾ‍ ചാലിച്ച വിവാഹ ദിവസം സ്വപ്നം കണ്ടുനടന്ന പാവം, കാമ്പസ്സിലെ ചൂളമരച്ചുവട്ടിൽ‍ കണ്ണിൽ‍ കണ്ണിൽനോക്കിയിരുന്നു കവിത വിരിയിച്ച പ്രണയിനി. അവസാനം എല്ലാ കഥയിലെയും പോലെ അഞ്ചു വർഷ പ്രണയത്തിനൊടുവിൽ, ജാതകം ചേരാത്ത കല്യാണം വീട്ടുകാർ‍ ഇഷ്ടപ്പെടുന്നില്ല എന്ന മുടന്തൻ‍ ന്യായവും പറഞ്ഞു കാലുമാറിയ കാമുകനെ ഓർ‍ത്ത് കാലം കഴിക്കാതെ മറ്റൊരു വിവാഹം കഴിച്ചു മധുര പ്രതികാരം നടത്തിയവൾ‍, ഇതെന്തേ ഇങ്ങനെ എന്നു പകച്ചു ചോദിച്ച എന്നെ നോക്കി പുഞ്ചിരിച്ച വധുവിന്റെ കണ്ണുകൾ‍ ചെറുതായി നനഞ്ഞിരുന്നു. പക്ഷേ ഇവളെ ഞാന്‍ ധീര എന്നു വിളിക്കും. ശരിയായ പ്രണയത്തിൽ ചതിയില്ല എന്നു മനസ്സിലാക്കിയവൾ‍. നൊമ്പരത്തെ കാറ്റിൽ പറത്തിയവൾ.

‍കോളേജിലെ സുന്ദരനായ, കുബേരനായ പയ്യൻ, എല്ലാ പെൺകുട്ടികളുടേയും ശ്രദ്ധാപാത്രം. അവൻ തന്നെമാത്രമാണിഷ്ടപ്പെടുന്നതറിഞ്ഞ് ഉള്ളിൽ സന്തോഷിച്ച് പക്ഷേ ഒട്ടും പിടികൊടുക്കാതെ അവസാനം അവന്റെ വിവാഹഭ്യർത്ഥനയുടെ നനുത്ത സ്പർശത്തിൽ എല്ലാം അവനു വേണ്ടി ഉപേക്ഷിക്കാൻ തയ്യാറായ ആശ. പ്രേമം അസ്ഥിക്കുപിടിച്ച് നീയില്ലാതെ ഞാൻ ഇല്ല എന്ന അവസ്ഥയിലാണവൾ അറിയുന്നത് കാമുകൺ പണ്ടേ തന്നെ മെഡിക്കൾ കോളേജിൾ പഠിക്കുന്ന മുറപ്പെണ്ണുമായി കല്യാണം ഉറപ്പിച്ചവനാണെന്ന്. അവന്റെ പ്രണയ നാടകത്തിലെ ഒരു തമാശ മാത്രമായിരുന്നു താൻ എന്ന തിരിച്ചറിവിൽ വിഡ്ഢിയാകപ്പെട്ട രോഷത്തിൽ ആത്മഹത്യക്കു ശ്രമിച്ചവൾ . ഇവൾ ഭീരുവാണ്. പ്രണയം വിവാഹമല്ല, പ്രണയം മാത്രമാണെന്നു തിരിച്ചറിയാൻ കഴിയാതെ പോയവൾ,പോയാൽ പോവട്ടും പോടാ എന്നു പാടാൻ കഴിയാതിരുന്നവൾ!

ഒരേ ക്ലാസ്സിൽ ഏഴു കൊല്ലം പഠിച്ച് ഏഴ് കൊല്ലവും പ്രണയിച്ച് കല്യാണം കഴിച്ച് സന്തോഷമായി കഴിയുന്ന നിഷ. എല്ലാ സ്വപ്നങ്ങളും യാഥാർഥ്യമാക്കിയവൽ. ഇപ്പോഴും വിശാലിനെ പണ്ടത്തേക്കാൾ പ്രണയിക്കുന്നു എന്നവകാശപ്പെടുന്നവൾ, രണ്ട് ഓമന കുഞ്ഞുങ്ങളുടെ സന്തോഷവതിയായ അമ്മ. പണ്ടത്തെപ്പോലെ ത്തന്നെ ഇന്നും വിശാലിന്റെ മനസ്സിൽ കവിത വിരിയിക്കുന്നവൾ, ഇതിലെ നായികയെ ഞാൻ സമർത്ഥ എന്നു വിളിക്കും, പ്രണയത്തിന്റെ ചേരുവകൽ ശരിക്കും മനസ്സിലാക്കിയവൾ. എങ്ങിനെ പ്രണയം ആവേശമാക്കാമെന്നറിഞ്ഞവൾ.

സൈബർ യുഗമായാലും ത്രേതാ യുഗമായാലും ശരിയായ പ്രണയം ഒന്നു തന്നെ. തീക്ഷ്ണതയും പരപ്പും, നഷ്ട പ്രണയവും വേദനയും എല്ലാം ഒരു പൊലെ, ചതിയും വഞ്ചനയും എല്ലാ കാലത്തും ഒരു പോലെ. പ്രണയം അവസാനിക്കുന്നില്ല, ഒഴുകിക്കൊണ്ടേ ഇരിക്കുന്നു നദി പോലെ. അതെന്നു തടസ്സപ്പെടുന്നുവോ പിന്നെ അതിനു നില നില്പ്പില്ല. പ്രണയം വിവാഹമല്ല, മറ്റെന്തൊ ആണ്.

എല്ലാ പ്രണയികൾക്കും, പിന്നെ നിനക്കൊരിക്കൽ ഞാൻ ഒരു ഡിസൈനർ സാരി വാങ്ങിത്തരും,മയിപ്പീലി നീല സിൽക്കിൽ അഗ്നി ജ്വാലയുടെ ചുവപ്പും പായലിന്റെ തണുത്ത പച്ചപ്പും കൊന്നപൂക്കളുടെ മഞ്ഞയും പിന്നെ കാണാത്ത ഒരു പാട് വർണ്ണങ്ങളും വാരി വിതറിയ നല്ല ഒരു സാരി എന്നു പറഞ്ഞു മറഞ്ഞു പോയസുഹൃത്തിനും ഇതു സമർപ്പിക്കട്ടെ..ഈ പ്രണയ ദിനവും.


(ഇതു കഴിഞ്ഞ  കൊല്ലം വൈഗ ഓൺലൈനു കൊടുത്തതാണ്,പൊടി തട്ടി ബ്ലോഗിൽ ഇടുന്നു)

Saturday, November 13, 2010

വലിയ പെരുന്നാൾ അവധിയിൽ ആർത്ത് വിളിച്ച് സന്തോഷിച്ച് നടക്കുന്ന കുട്ടികളാണ് പുറത്ത്, കടുത്ത ചൂടെല്ലാം മാറി പതുക്കെ പതുക്കെ തണുപ്പിന്റെ പുതപ്പിനുള്ളിലേക്ക് ചുരുളാൻ പോവുകയാണ് ഗൾഫ്. തണുത്ത കാറ്റും,ഇടക്കിടെ ചന്നം പിന്നം പെയ്യുന്ന മഴയും,വിന്ററിൽ (മാത്രം)റോഡ് സൈഡിലും,ഉദ്യാനങ്ങളിലുമെല്ലാം വെച്ച് പിടിപ്പിക്കുന്ന ചുവപ്പും വയലറ്റും ഓറഞ്ചും എന്നു വേണ്ട വിവിധ വർണ്ണങ്ങളിലുള്ള  ഓർക്കിഡുകളുമായി ഇവളൊരു സുന്ദരിപ്പെണ്ണാകും അടുത്ത ഫെബ്രുവരി വരെ.

ഞാൻ നാളെ നാട്ടിലേക്ക് “പറ”ക്കുകയാണ്, ബന്ധുക്കൾ, കൂട്ടുകാർ എല്ലാവരേയും കാണാനുള്ള ത്രില്ലിൽ.പിന്നെ നാട്ടിലെ മഴ,മൂപ്പന്റെ കുഞ്ഞു ചായകടയിലെ ചൂടുള്ള വലിയ പരിപ്പുവട,കാനോലി കനാലിൽ നീന്തി നടക്കണ ബ്രാലുകൾ,അമ്മ ഉണ്ടാക്കണ  കടുമാങ്ങ,ഒത്താൽ ഒരു നല്ല കല്യാണ സദ്യ പാലടയുമായി..ഇതൊക്കെ സ്വപ്നം കണ്ടിരിക്കുകയാണ് ഞാനിപ്പോൾ.

ഇനി തിരിച്ചെത്തിയ ശേഷം നാട്ടിലെ വിശേഷങ്ങളുമായി കാണാം.

“തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി”....

Wednesday, September 1, 2010

ഒരു പഴയ ലൈസൻസ് കഥ.

ഇന്നലെ ഒരു ചങ്ങാതി വിളിച്ച് അവൾക്ക് ഇവിടെ ഡ്രൈവിങ് ലൈസൻസ് കിട്ടിയ കാര്യം പറഞ്ഞപ്പോൾ ഞാൻ പണ്ട് നാട്ടിൽ ഡ്രൈവിങ് പഠിക്കാൻ പോയ കാര്യം ഓർക്കുകയായിരുന്നു.

കല്യാണം കഴിഞ്ഞ് NRI ആകാൻ ഒരുങ്ങുന്ന സമയം.2/3 മാസത്തിനുള്ളിൽ എന്റെ വിസ ശരിയാകും.ഭർത്താവ് ലീവ് കഴിഞ്ഞ് തിരികെ പോവുകയാണ്.പുള്ളിക്ക് അതിയായ മോഹം,ഭാര്യ ലൈസൻസ് എടുക്കണം.എന്റെ ഭാര്യക്ക് കാറൊക്കെ പുല്ലാണെന്ന് നാലാളെ കാണിക്കാനാകും (ഇന്നാണെങ്കിൽ “ഒത്താൽ ഒത്തു“ എന്ന് കരുതിയാണെന്ന് സംശയിക്കാമായിരുന്നു!)

അങ്ങിനെ പേരു കേട്ട ഒരു സ്കൂളിൽ ചേർന്നു,അവിടെ പഠിക്കുന്നവർക്ക് ലൈസൻസ് ഉറപ്പാണ്!എന്നെ പ്പോലെ കുറെ നേരം കൊല്ലി ഗൾഫ് “മധുവിധുകുമാരി”മാരുണ്ട്.ടീച്ചർ പെണ്ണാണ്,പക്ഷെ ഒരു ആൺ സ്റ്റൈൽ ആണ് നടത്തവും സംസാരവും എല്ലാം.ഡാൻസു മാഷുമാരില്ലേ ഡാൻസ് ചെയ്ത് ചെയ്ത് അവസാനം ഒരു പെണ്ണ് സ്റ്റൈൽ ,അതു പോലെ.

ടീച്ചർ ആദ്യമേ പറഞ്ഞു എന്റെ ശിഷ്യകൾ 101 ൽ കുറഞ്ഞ് തരാറില്ല(ദക്ഷിണ),ഇനി അതിന്റെ കുറവ് വേണ്ട,കയ്യോടെ 100 ന്റെ പച്ച നോട്ടെടുത്ത് കൊടുത്തു.അങ്ങിനെ പഠനംതുടങ്ങി.

ആദ്യത്തെ മൂന്നാലു ദിവസം ടീച്ചർ ഓടിക്കും,ഞാൻ അടുത്തിരുന്ന് ടീച്ചർ പിടിക്കുന്നതിനൊപ്പം സ്റ്റിയറിങ് പിടിക്കണം. (ആകെ ഒന്നര മാസമേ ക്ലാസ്സുള്ളു,അതും ദിവസം കഷ്ടി 1 മണിക്കൂർ.കൊടുത്ത പൈസക്ക് ടെസ്റ്റ് കഴിച്ച് ലൈസൻസ് എടുത്ത് തരും.ചുരുക്കത്തിൽ ലൈസൻസിനായി അവർക്ക് കാണേണ്ടവരെ “കാണണം” .അതു കഴിഞ്ഞുള്ള പൈസക്കുള്ള പഠിപ്പിക്കലേ ഉള്ളൂ!)

 അങ്ങിനെ 2 ദിവസം കഴിഞ്ഞപ്പോൾ എനിക്ക് തോന്നി ഞാൻ അസ്സലായി വണ്ടി ഓടിക്കുന്നുണ്ടല്ലൊ എന്ന്.,അതും അമ്പാസിഡർ!പിന്നെ ടീച്ചർ സൈഡിൽ ഇരുന്നു,ഞാൻ തനിയെ ഓടിക്കാൻ ശ്രമിച്ചു തുടങ്ങി.അപ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് ശരിക്ക് മനസ്സിലായി തുടങ്ങുന്നത്.

കാർ പോകുന്നത് കണ്ടാൽ ഭഗവാനെ ഇതു ഡീസലിനു പകരം സ്മോളാണോ അടിക്കുന്നതെന്ന് തോന്നും.ഞാൻ ലെഫ്റ്റ് എന്ന് വിചാരിച്ചാൽ അതു നേരെ വലത്തോട്ട് പോകും,ബസ്സോ ലോറിയോ കണ്ടാൽ പിന്നെ അതിന്റെ നെഞ്ചത്തോട്ടാകും.

അതോടെ ടീച്ചർ വണ്ടികൾ ഇല്ലാത്ത വഴി തിരഞ്ഞെടുത്തു.അപ്പോൾ അടുത്തപ്രശ്നം,വഴിയരികിലെ വേലിയോ,മതിലോ എന്തിനു പുഴയോ കുളമോ കണ്ടാൽ അങ്ങോട്ടായി.

പിന്നിൽ ഇരിക്കുന്നവർ നല്ല ദൈവ വിശ്വാസികളായി!ടീച്ചർ ആണെങ്കിൽ കയ്യിലുള്ള തെറിയൊക്കെ കഴിഞത് കൊണ്ട് പുതിയ തെറി ഡിക്ഷ്ണറി അന്വേഷിച്ച് തുടങ്ങി.

എങ്കിലും നല്ല ഒരു ഭാര്യയുടെ ക\ടമ ഭർത്താവിന്റെ മോഹങ്ങളൊക്കെ സാധിപ്പിക്കുകയാണെന്ന് മനസ്സിൽ ഉറപ്പിച്ച് പഠനം തകർത്തു.(അങ്ങിനെ പിന്മാറുകയോ,ലജ്ജാവഹം!)

ഇങ്ങിനെ പോയാൽ അമ്പാസിഡർ സമാധി ആയാലോ എന്ന് പേടിച്ച് ടീച്ചർ മാരുതി ഇറക്കി.ഇപ്പോൾ തരക്കേടില്ല..വലിയ പ്രശ്നം ഇല്ലാതെ ഓടിക്കാം(ബ്രേക്ക് വേണമെങ്കിൽ ടീച്ചർ ചവിട്ടട്ടെ!)

അവസാനം ടെസ്റ്റ് കൊടുക്കാനുള്ള ദിവസമായി.3-4 ദിവസം ബാക്കി. ഇനിമുതൽ  T എടുക്കലാണ്.വലിയ ഗ്രൌണ്ടിൽ എല്ലാ വണ്ടികളും,പഠിപ്പിക്കുന്ന ടീച്ചർമാരുമുണ്ട്.എല്ലാവരും തകൃതിയായ പഠനം.ഓട്ടോറിക്ഷ,ബസ്,ലോറി എല്ലാമുണ്ട്.കുറെ ആളുകൾ ഉള്ളതു കൊണ്ട് നമുക്ക് കിട്ടുന്ന സമയം വെറും പത്തോ പതിനഞ്ചോ മിനിറ്റാണ്.അതിനുള്ളിൽ വേണമെങ്കിൽ പഠിച്ചോളണം.

നേരെ പോകാത്ത കാർ ആണ് ഇനി  T പോലെ പോവുന്നത്.കണ്ണ് മഞ്ഞളിക്കുന്ന വെയിൽ.അതിനിടയിൽ ഓട്ടോ  പഠിപ്പിക്കുന്ന മാഷിന് കാർ ഓടിക്കുന്ന പെണ്ണുങ്ങളെ കാണുമ്പോൾ കലി,വീട്ടിൽ പണിയില്ലാത്ത കൊച്ചമ്മമാരൊക്കെ മനുഷ്യനെ മിനക്കെടുത്താൻ കെട്ടിയെടുക്കും എന്നയാൾ പിറുപിറുക്കും.അല്ലെങ്കിലേ മനുഷ്യന് ഭ്രാന്തായി ഇരിക്കുകയാണ്,അതിനിടയിൽ ആണ് അയാളുടെ ചീത്തവിളി(പോടാ തെണ്ടി എന്ന് ഞാൻ മനസ്സിൽ പ്രാവും)

ലേണേഴ്സ് പിന്നെ ഒരു പ്രശ്നമായിരുന്നില്ല.ടീച്ചർ 2/3 സിഗ്നൽ പറഞ്ഞ് തന്നു,അതു തന്നെ അവിടത്തെ ഓഫീസർ ചോദിച്ചു.ഇതു പക്ഷെ T  ഇല്ലാതെ ഒരു രക്ഷയുമില്ല.(റോഡിൽ നേരെ നോക്കി ഓടിച്ചാൽ പോരെ,അല്ലാതെ T യും X  ഉം ഒക്കെ ഓടിച്ച് മനുഷ്യനെ മിനക്കെടുത്തുന്നതെന്തിനാണ്. T കണ്ടു പിടിച്ചവന്റെ തലയിൽ ഇടി ത്തീ വീഴട്ടെ)

2 ദിവസത്തെ ക്ലാസ്സ് തന്ന് ടെസ്റ്റിനു കാണാമെന്ന് പറഞ്ഞ് ടീച്ചർ സ്ഥലം വിട്ടു.അങ്ങിനെ ടെസ്റ്റ് ദിവസം എത്തി.ആദ്യം റോഡ് ടെസ്റ്റ് ആണ്.അതു നമ്മുടെ വലിയ സാർ മുൻപിൽ വന്നിരുന്ന് ഗിയർ 1ൽ,2 ൽ എന്നൊക്കെ പറഞ്ഞ് ചെയ്യിപ്പിച്ചു.സംഭവം ഡബിൾ ഓക്കെ.അങ്ങോർക്ക് ജീവനിൽ കൊതിയുള്ളത് കൊണ്ട് ഒരു മൂന്ന് നാലു മിനിറ്റിൽ കാര്യം അവസാനിപ്പിച്ചു.

ഇനി ഗ്രൌണ്ടിൽ ആണ്,പൂരത്തിന്റെ തിരക്ക്.എല്ലാ സ്കൂളുകളിലേയും സ്റ്റുഡൻസും,ടീച്ചർമാരും ഒക്കെ ഉണ്ട്.. ആദ്യം നമ്മുടെ സ്കൂൾ ആണ്,ഇന്നു വരെ T ശരിയാകാത്ത എനിക്ക് ഉള്ള ജീവനും പോയി.ആകെ പരവേശം,വെള്ളം കുടിക്കണം, വെള്ളം കുടിച്ചാൽ ചർദ്ദിക്കുമോ എന്ന് സംശയം.ബാത് റൂമിൽ പോവണം,ആകെ വിയർക്കുന്നു,പക്ഷെ കയ്യൊക്കെ തണുത്ത് മരവിച്ചിരിക്കുന്നു.,ഇതാണോ ഈശ്വരാ ഹാർട്ട് അറ്റാക്ക്?

.സ്വാഭാവികമായി പെൺപിള്ളാരുടെ ടെസ്റ്റെടുക്കൽ കാണാൻ ചേട്ടന്മാരുടെ ഉന്തും തള്ളുമാണ്.എന്റെ ഊഴമായി.കാർ ഫസ്റ്റ് ഗിയറിൽ ഇട്ട് ആക്സിലേറ്റർ കൊടുത്തു.കാർ പോകുന്ന കണ്ടാൽ തോന്നും അത് കഴിഞ്ഞ ജന്മത്തിൽ കുതിര ആയിരുന്നുവെന്ന്,നേരെ പോകുന്നതിനു പകരം ചാടി ചാടി പോകുന്നു.ബ്രേക്ക് ചവിട്ടി നിറുത്തി.അസിസ്റ്റന്റ് ഓഫീസർ ആണ്,അയാൽ ഒരു ചാൻസ് കൂടെ തന്നു.

പുറത്താണെങ്കിൽ ചേട്ടന്മാരുടെ കൂട്ട ചിരി.അഴകിയരാവണനിൽ ഇന്നസെന്റ് പറയുന്ന പോലെ “ഈ ചെറ്റകളോട് ഒന്ന് ചിരിക്കാതിരിക്കാൻ പറ,അതാണെന്റെ പ്രശ്നം” എന്നുറക്കെ പറയണമെന്നുണ്ട്.രണ്ടാമതും ശ്രമിച്ചുഇപ്രാവശ്യം പക്ഷെ കുറെ ഓഡിയൻസിനെ കിട്ടിയ സന്തോഷത്തിൽ ആണെന്ന് തോന്നുന്നു,കാർ വാണം വിട്ട പോലെ ഒരു പോക്ക്,എല്ലാ കമ്പികളും തട്ടി തെറിപ്പിച്ചു.ഒന്നും ബാക്കി ഇല്ല!

നിർത്തിയപ്പോ ൾ അസിസ്റ്റന്റ് ഓഫീസറുടെ കമന്റ് ഒരു കമ്പിയെങ്കിലും ബാക്കി വെച്ചിരുന്നെങ്കിൽ ഞാൻ ലൈസൻസ് തന്നേനെ എന്ന്.(വലിയ ഒരു തമാശക്കാരൻ!)

ഇനി അടുത്ത തവണ ടെസ്റ്റ് കൊടുക്കാം,പക്ഷെ ടീച്ചർ ക്ലാസ്സ് തരില്ല,  തനിയെ ശ്രമിക്കണം.ഗ്രൌണ്ടിൽ ചെന്നാൽ കാർ കിട്ടും. പിന്നെ വാശി ആയിരുന്നു,നട്ടുച്ച വെയിലത്ത് ബുദ്ധിമുട്ടി ഓടിക്കുന്നത് കണ്ട് അനുകമ്പ തോന്നി ഓട്ടോ മാഷ് വന്ന് പുറത്ത് നിന്ന് നിർദ്ദേശങ്ങൾ തന്നു.പുറമേക്ക് പരുക്കന്മാരായ പലരും വളരെ നല്ലവരായിരിക്കുമെന്ന് അന്ന് മനസ്സിലായി.അടുത്ത പ്രാവശ്യം ലൈസൻസ് കിട്ടുമെന്ന് അവർക്ക് ഉറപ്പുള്ള ഒരു സ്റ്റുഡന്റ് ഞാൻ ആയിരുന്നു.പെർഫക്റ്റായി ടെസ്റ്റ് കൊടുത്തു  എന്ന് പലരും അഭിനന്ദിച്ചു.

Wednesday, August 11, 2010

പാടാം ഞാനെൻ കണ്മണിക്കായ്.......

അലക്ഷ്യമായി ചാനലുകൾ മാറ്റുന്നതിന്റെ ഇടയിലാണ് ഏഷ്യാനെറ്റിലെ ഒരു ടോക് ഷൊ ഇവളുടെ കണ്ണിൽ പെട്ടത്. വിഷയം വാടക ഗർഭപാത്രം.ചർച്ച മുറുകി വരുന്നു,എല്ലാവരും നല്ല ആവേശത്തിലാണ്!

വാടക ഗർഭ പാത്രത്തിനെ അനുകൂലിച്ചു സംസാരിക്കുന്ന ഡോക്ടറെ ഒരു വക്കീലിന്റെ നേതൃത്വത്തിൽ അമ്മ മാർ “പൊരിക്കു“ന്നു. പൈസ വാങ്ങി ഗർഭം ചുമക്കുന്ന മാതാക്കളുടെ ഹൃദയ നൊമ്പരങ്ങളെ പ്പറ്റി വക്കീലിന്റെ ടീം കത്തി കയറുന്നു.

ഇവൾ മനസ്സിലാക്കിയിടത്തോളം വിവാഹിതരായ കുഞ്ഞു കുട്ടി പരാധീനങ്ങളുള്ള സ്ത്രീകൾ അവരുടെ സ്വന്തം ഇഷ്ട പ്രകാരം നല്ല പ്രതിഫലത്തിന് വേണ്ടി ഇതിനു തയ്യാറായി വരുന്നു(അവിവാഹിതർക്ക് ഈ ബിസിനസ്സിൽ റോളില്ല,വിവാഹിതരായ അമ്മമാർക്ക് മുൻ ഗണന!)

ഡോക്ടർക്ക് പറയാൻ ആകെ ഉള്ളത് എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട ദമ്പതികളു ടെ സങ്കടങ്ങൾ മാത്രം.ഈ കദന കഥകളൊന്നും പക്ഷെ അമ്മമാരുടെ മനസ്സലിയിക്കുന്നില്ല.സഹായത്തിനൊരു പിടി വള്ളി പോലും ഇല്ലാതെ ഡോക്ടർ അക്ഷരാർത്ഥത്തിൽ വെള്ളം കുടിക്കുന്നു!

സംഭവം ആകപ്പാടെ ഇവൾക്കിക്ഷ പിടിച്ചു.കാരണം ഈയിടെ ആയി ഡോക്ടർമാർ മിന്നൽ പണി മുടക്കുനടത്തിയും,കൈക്കൂലി വാങ്ങിയും രോഗികളെ കുറച്ചധികം വെള്ളം കുടിപ്പിക്കുന്നുണ്ട്.അപ്പോൾ ലൈവ് ആയി ഒരു ഡോക്ടർ വെള്ളം കുടിക്കുന്നത് കാണാൻ നല്ല രസം.

സത്യം പറയാമല്ലോ വക്കീൽ ആളൊരു “ഫുലി” തന്നെ.എത്രയോ അനാഥ കുട്ടികൾ ഉണ്ട്, അവർക്കൊരു ജീവിതം കൊടുത്തു കൂടെ,ആ പുണ്യം കിട്ടുമല്ലൊ എന്ന വക്കീലിന്റെ പോയിന്റ് ഉഗ്രൻ.

ഈ കലികാലത്തിലും അനാഥ കുട്ടികലുടെ വേദന മനസ്സിലാക്കാനും അവരെ സ്വീകരിക്കുന്നവർക്ക് ലഭിക്കുന്ന പുണ്യത്തെ പ്പറ്റി ചിന്തിക്കാനും സന്മനസ്സുള്ള അപൂർവം ആളുകളെ ഈ ഭൂമിയിൽ കാണൂ.

വാടക അമ്മമാർ സ്വമനസ്സാലെ എറ്റെടുക്കുന്ന ഗർഭമെന്ന ഡോക്ടറിന്റെ പോയിന്റി നെ വക്കീൽ മലത്തിയടിച്ചു.ഗർഭിണി ആയിരുന്ന കാലത്ത് ഈശ്വര പ്രാർത്ഥനകളിൽ മുഴുകിയതും,നല്ല കുഞ്ഞിനെ സ്വപ്നം കണ്ട് രാപ്പകലുകൾ തള്ളി നീക്കിയതും കുഞ്ഞിന്റെ ആരോഗ്യത്തിന് വേണ്ടി സംഗീതം കേട്ട് മതിമറന്നിരുന്നതും എല്ലാം തന്നെ അമ്മയായ വക്കീൽ വിവരിച്ചപ്പോൾ ഈയുള്ളവൾ കയ്യടിച്ചു


വാടക അമ്മ ഒരിക്കലും ഇതൊന്നും ചെയ്യുകയില്ലല്ലൊ ,കിട്ടാൻ പോകുന്ന കാശു മാത്രം കരുതി സമയം തള്ളി നീക്കും. അമ്മമാരുടെ മാനസിക വ്യാപാരങ്ങളാണല്ലോ കുഞ്ഞിനെ ബാധിക്കുക. അപ്പോഴും വക്കീൽ മറ്റുള്ളവരെ ക്കുറിച്ച് മാത്രമേ ചിന്തിക്കുന്നുള്ളു! എന്തു വിശാല മനസ്കത!
 
വക്കീലിന്റെ അടുത്ത പോയിന്റാണേറ്റവും കിടിലൻ,അമ്മമാരാകാൻ കഴിയാത്ത സ്ത്രീകളുടെ വേദന,അവരുടെ നഷ്ടങ്ങൾ എല്ലാം തന്നെ അമ്മമാരായവർക്ക് മാത്രമേ മനസ്സിലാവുകയുള്ളു!.
 
പാവം ഡോക്ടർക്ക് അതിനുത്തരമില്ല.സംഭവം കസറി.പുലി ആയി വന്ന ഡോക്ടർ എലിയായി മാറി.എന്തായാലും ഇവൾക്കിതെല്ലാം ഒരു പാട് രസിച്ചു.
 
പക്ഷെ പൊതുവെ മണ്ടി ആയ ഇവൾക്ക് ഉത്തരം കിട്ടാത്ത കുറെ സംശയങ്ങൾ ബാക്കിയായി.
 
ആദ്യതെ സംശയം അനാഥ കുട്ടികൾ,അതായത് ഓർഫനേജിൽ വളരുന്ന കുട്ടികളിൽ ഭൂരിഭാഗവും അമ്മമാർ ആഗ്രഹിക്കാതെ,( ചതികളിലും മറ്റും പെട്ട് )ഗർഭം ധരിക്കുന്നതല്ലെ?അങ്ങിനെയുള്ള കുട്ടികൾ അല്ലെ ഉപേക്ഷിക്കപ്പെടുന്നത്? ആ അമ്മമാരൊക്കെ പാട്ടു കേട്ട് വളരെയധികം സന്തോഷതോടെ യാണോ ഗർഭകാലം ചിലവിടുന്നത്?
 
പണം വാങ്ങുന്നു,അല്ലെങ്കിൽ കൊടുക്കുന്നു എന്നതാണ് പ്രശ്നമെങ്കിൽ ഭാര്യമാരെ ജീവിതകാലം മുഴുവൻ “ചുമക്കാൻ” ആയല്ലെ വരന്മാർ സ്ത്രീധനം വാങ്ങുന്നതും വളരെയധികം സന്തോഷത്തോടെ പലരും അതു കൊടുക്കുന്നതും?(കുറ്റകരം ആണെങ്കിലും) അതല്ലേ ആദ്യം എല്ലാ സ്ത്രീകളും ആവേശത്തോടെ ഒത്തൊരുമിച്ച് അവസാനിപ്പിക്കേണ്ടത്?
 
ഒരു സംശയം കൂടി ഈ മണ്ടൻ തലയിൽ ബാക്കി, ഉള്ളവർക്കാണ് ഇല്ലാത്തവരുടെ വേദന മനസ്സിലാകുക എന്നത്, എന്നും വയറു നിറയെ സദ്യ കഴിച്ച് ഉറക്കം തൂങ്ങുന്നവൻ,ഒരു നേരം പോലും ആഹാരം കിട്ടാതെ വിശന്നു പൊരിഞ്ഞലയുന്നവനെ ഓർത്ത്  കണ്ണീർ പൊഴിക്കുന്നത് പോലെ ബാലിശമല്ലെ??
 
എന്തായാലും വക്കീലിനെ പ്പോലെ, “ഉള്ളവർ“ എല്ലാവരും ചിന്തിച്ചാൽ നാട്ടിൽ പട്ടിണി മരണങ്ങളോ കൂട്ട ആത്മഹത്യകളോ പഠിക്കാൻ കാശില്ലാതെ നട്ടം തിരിയുന്ന കുട്ടികളോ ഉണ്ടാവുകയില്ല തീർച്ച തന്നെ! കാരണം ഉള്ളവർക്കല്ലേ ഇല്ലാത്തവരുടെ വേദന അറിയുക?

Friday, August 6, 2010

ഒരു പുതിയ തുടക്കം.

നാടു മുഴുവൻ റിയാലിറ്റി ഷോവിന്റെ പിന്നാലെയാണല്ലൊ.ഈയുള്ളവളും കാണാറുണ്ട് പറ്റുന്ന ഷോ ഒക്കെ.പിന്നെ ഇതെല്ലാം തട്ടിപ്പാണ്,നേരം കളയലാണെന്നു വാദിക്കുന്നവർ കാണണ്ട.ഇതിപ്പോൾ ആരെങ്കിലും നിർബന്ധിച്ചോ? ഹല്ല പിന്നെ!

NDTV  സംപ്രേഷണം ചെയ്തിരുന്ന “രാഹുൽ ദുൽഹനിയാ ലേജായേഗ” ഈയുള്ളവൾ ഒരു എപ്പിസോഡും വിടാതെ കാണാറുണ്ട്.ആഹാ എന്തായിരുന്നു നായകന്റെ ആ ഒരു ഇത്.! ഗോപികമാരുടെ ഇടയിൽ രാസലീല ആടി നടക്കുകയായിരുന്നല്ലോ.ഏതോ ഗോപിക പറയുന്നത് കേട്ടു നായകന്റെ ഇഷ്ട ദേവൻ കൃഷ്ണനാണെന്ന്,(അതു കൊണ്ടാകും നായകന് കൃഷ്ണന്റെ ഒരു മട്ടും ഭാവവും  ഏത്?)

ന്യൂസ് ചാനൽ ഇടാൻ വരുന്ന ഭർത്താവിനെ ഒക്കെ ഇവൾ സാമദണ്ഡ കാലു പിടിക്കലുകൾ കൊണ്ട് അസ്ത്ര പ്രജ്ഞനാക്കും.അൽ‌പ്പ വസ്ത്ര ധാരിണികളായ സുന്ദരിമാരുടെ ഇടയിൽ നായകൻ അങ്ങിനെ വിലസുന്നതു കാണുമ്പോൾ ,ഇവർക്കൊന്നും അച്ഛനും അമ്മയും ബന്ധുക്കളും ഇല്ലേ എന്ന് ഇവൾ അൽഭുതപ്പെടാറുണ്ട്.(വെറും ഒരു സാധാരണ വീട്ടമ്മയാണിവൾ ,ബുജികളെ പ്പോലെ ഇതൊന്നും കാണാതിരിക്കാനുള്ള മനോനിയന്ത്രണമൊന്നും ഇല്ലാത്തവൾ!)

നായകനു വേണ്ടി പാചകം ചെയ്യുന്നതും,നായകനു വേണ്ടി നൃത്തം ചെയ്യുന്നതും,നായകനെ ആകർഷിക്കാൻ വേണ്ടി തങ്ങളെ ക്കൊണ്ട് പറ്റാവുന്ന പോലെ പുതിയ കണ്ട് പിടുത്തങ്ങൾ നടത്തുന്നതും(അബ്ദുൾ കലാമിനു പഠിക്കുന്നത്) അവസാനം തന്നെ ആകർഷിക്കാൻ കഴിയാത്തവളെ  കെട്ടിപ്പിടിച്ച് ഉമ്മ വെച്ച് സമാധാനിപ്പിച്ച്  വീർത്ത കണ്ണുകൾ ഒന്നൂടെ ഉരുട്ടി(മയക്കുമരുന്നടിച്ചതാണെന്ന് അസൂയാലുക്കൾ)നായകൻ യാത്രയാക്കുമ്പോൾ “ഇനിയൊരു ജന്മമുണ്ടെങ്കിൽ ‘പാടി പോകുന്ന ഹതഭാഗ്യയെ കണ്ട് ഇവളും നെടു വീർപ്പിട്ടു.(പാവം ഇനി അടുത്ത ജന്മം  വരെ കാത്തിരിക്കണ്ടെ ആ അസുലഭ ഭാഗ്യം ലഭിക്കാൻ!)

പക്ഷെ എന്തായാലെന്താ ഇപ്പോഴത്തെ മലയാളം കോമഡി പരിപാടികൾകാണുന്നതിനേക്കൾ ഇതിൽ ചിരിക്കാൻ വകയുണ്ടായിരുന്നു എന്നാണിവളുടെ പക്ഷം!അവസാനം ആ കൽക്കത്തയിൽ നിന്നുള്ള  നുണക്കുഴിക്കാരി ഡിംപി ഗാംഗുലി ഗോളടിച്ചപ്പോൾ ഈ യുള്ളവൾ വളരെ അധികം സന്തോഷിച്ചു.മരു മകനെ പ്പറ്റിയുള്ള മിസ്റ്റർ ഗാംഗുലിയുടെ പരാമർശങ്ങൾ കേട്ട് ഇവൾ പറഞ്ഞു ആ ഹാ എത്ര ഉദാത്തം.എന്തു നല്ല അമ്മായിഅച്ചൻ!

NDTV ലൈവ് ആയി കല്യാണം കാണിച്ചു.കല്യാണം കഴിഞ്ഞ് നായകന്റെ വക ഡയലോഗ്  ഭാര്യയുടെ മുഖം കാലത്ത് കണി കണ്ടുണരുന്നത് തന്നെ ഒരു ഭാഗ്യമാണെന്ന്.അതു കേട്ട് ഇവൾ “രോമാഞ്ച കഞ്ചുകി”യായി.

കഴിഞ്ഞ ആഴ്ച തല്ലു കൊണ്ട് വീർത്ത ഭാര്യയുടെ മുഖം പത്രത്തിൽ കണ്ടു.ഓ അല്ലെങ്കിലും നായകൻ പറഞ്ഞോ കാലത്ത് എഴുന്നേൽക്കുമ്പോൾ തല്ലു കൊണ്ട  മുഖം കണി കാണാൻ ഇഷ്ടമല്ല എന്ന്?

എന്തായാലും നായകനെ കിട്ടാത്തതു കൊണ്ട് ജീവിതം നായ നക്കി എന്ന് പറഞ്ഞ് കരഞ്ഞ് യാത്ര പറഞ്ഞ സുന്ദരികൾക്കും,NDTV ക്കും കൂടെ ഈയുള്ളവൾക്കും  അടുത്ത പ്രതീക്ഷക്ക് വകയുണ്ടെന്ന് തോന്നുന്നു!

Wednesday, August 4, 2010

കുറച്ച് പൂച്ച വിശേഷങ്ങൾ.

പൂച്ചകളെ പറ്റി ആധികാരികമായി പറയാൻ യാതൊരു യോഗ്യതയുമില്ലാത്ത ആളാണ് ഞാൻ,കാരണം ഞാനൊരു മൃഗ സ്നേഹിയേ അല്ല പ്രത്യേകിച്ച് പൂച്ച!(ഇനിയിപ്പോൾ ഇതു കേട്ട് മനേക ഗാന്ധി എന്നെ ജയിലിൽ കേറ്റണ്ട)

പണ്ട് പ്രഹ്ലാദന്റെ കഥയിൽ പറയുന്നതു പോലെ ഹിരണ്യ കശിപുവിന്റെ മകനായി ജനിച്ചു വെങ്കിലും അച്ഛന്റേയും അമ്മയുടേയും ഒരു സ്വഭാവവും ഇല്ലാത്ത മകൻ എന്നുതു പോലെ,പട്ടി പൂച്ച മുതൽ പാറ്റ പല്ലികളെ വരെ സ്നേഹിക്കുന്ന അച്ഛൻ അമ്മ ഭർത്താവ് ചേച്ചി എന്നിവരുടെ ഇടയിൽ “പുകഞ്ഞ കൊള്ളി” പോലെ ഈയുള്ളവളും.

രണ്ട് മക്കളും പ്രവാസികളേയും കെട്ടി നാടു വിട്ടതോടെ അച്ചനും അമ്മയും ഒഴുകിവരുന്ന വാത്സല്യ തീ ശമിപ്പിക്കാൻ വീട്ടിൽ ഒരു കണ്ടൻ പൂച്ചയെ വളർത്തി(കണ്ടൻ ആണെന്നറിഞ്ഞില്ലെന്ന അമ്മയുടെ സാക്ഷ്യ പത്രം!!)

ലണ്ടൻ കാരിയായ ചേച്ചി പതിവു പോലെ വെക്കേഷന് അച്ഛനേയും അമ്മയേയും സ്നേഹിച്ച് കൊല്ലാൻ വീട്ടിലെത്തി. തന്റെ സാമ്രാജ്യത്തിലെത്തിയ പുതിയ പാരയെ എന്തായാലും കണ്ടന് തീരെ ബോധിച്ചില്ല.അച്ഛന്റെ തോളിൽ കയറി കിടന്നുള്ള ഉച്ച മയക്കവും,അമ്മയുടെ തേനൂറുന്ന കൊഞ്ചിക്കലുകളുമെല്ലാം കുറയുന്നതിന്റെ ഈർഷ്യയിൽ ആവാം ചേച്ചിയുടെ ചുരിദാർ വലിച്ചിട്ട്  അതിൽ മൂത്രമൊഴിച്ചിടുക, അവളെ കണ്ണുരുട്ടി പേടിപ്പിക്കുക എന്നതൊക്കെ അവന്റെ സ്ഥിരം കലാപരിപാടികൾ ആയി.എന്തായാലും അവളുടെ പ്രാക്കൊ എന്തോ കൂറച്ച് ദിവസം കഴിഞ്ഞപ്പോഴേക്കും പൂച്ചഎങ്ങിനേയോ ചത്ത് പോയി.

അതു കഴിഞ്ഞ് 5-6 മാസം കഴിഞാണ് ഈയുള്ളവളുടെ അവധിക്കാലം.ഞാൻ മതിമറന്ന് സന്തോഷിച്ചു പൂച്ചയുടെ ശല്യം ഇല്ലല്ലോ എന്ന്.

പക്ഷെ വീട്ടിൽ കാലുകുത്തി നോക്കിയപ്പോൾ അവിടെ കണ്ടനു പകരം മറ്റൊരുത്തി സ്ഥലം പിടിച്ചിരിക്കുന്നു,ഒരു വെള്ള കുറിഞ്ഞിയമ്മ.

അവളും ഒരു കുശുമ്പി തന്നെ..പക്ഷെ പാവം ,പെണ്ണല്ലേ ,നേരിട്ടെതിർക്കാൻ ധൈര്യമില്ലാത്തതു കൊണ്ട് അവൾ മ്യാവൂ പറഞ്ഞ് അമ്മയെ ഉരുമ്മിയിരുന്നു എന്നെ കടകണ്ണുകൾ കൊണ്ട് വീക്ഷിക്കും.അമ്മ ചിന്നൂ എന്ന് നീട്ടി വിളിക്കുമ്പോൾ അവളുടെ മാത്രമാണമ്മ എന്ന മട്ടിൽ  അമ്മയെ മാത്രം ശ്രദ്ധിക്കും(നീ പോടീ പുല്ലേ എന്ന മട്ടിൽ വേറെ ആരും കാണാത്ത വിധത്തിൽ എന്നെ നോക്കും..)

രാത്രി ആയാൽ എല്ലാവരും ഊണ് കഴിക്കാനിരുന്നാൽ  ഊണുമേശയുടെ അടിയിൽ സ്ഥലം പിടിക്കും,അച്ഛനെ സോപ്പിട്ട് കിട്ടുന്ന തരികൾ എല്ലാം അകത്താക്കും.ഞാൻ അവളെ ചീത്ത പറയുന്നതൊന്നും തന്നെ അവൾ ഗൌനിക്കാറില്ല.

 അവസാനം എന്റെ ഊണ് കഴിഞ്  പ്ലേറ്റുമായി അടുക്കളയിൽ പോകുമ്പോൾ അവൾ  എന്റെ റൂമിലെ തയ്യൽ മെഷീനു കീഴെ സ്ഥാനം പിടിക്കും.ഞാൻ  പഠിച്ച പണി പതിനെട്ടും നോക്കും അവളെ ഓടിക്കാൻ ,കാരണം രാവിലെ  4 മണിക്ക് അവൾക്ക് പുറത്ത് പോവണം,അതിനായി നമ്മുടെ കാലിൽ  പതുക്കെമാന്തും ബെഡ് റൂമിന്റെ വാതിൽ തുറക്കാൻ.

എന്തോ പൂച്ച യുടെ ഈ കൊഞ്ചലുകൾ ഒന്നും  തന്നെസഹിക്കാനുള്ള ക്ഷമയൊന്നും എനിക്കില്ല..പക്ഷെ തയ്യൽ മെഷീനടിയിൽ ഇരിക്കുന്ന പൂച്ച ഇനി ക്രെയിൻ കൊണ്ട് വന്നു പൊക്കിയാലും ഇളകില്ല,താമസക്കാർ ഇല്ലാത്തതു കൊണ്ട് മുകളിലെ 2 ബെഡ് റൂമും പണ്ടേ സീൽ വെച്ച് കഴിഞ്ഞിരിക്കുന്നു.!ഇനി ഇപ്പോൾ പൂച്ചയോടുള്ള വാശിക്ക് അവിടെ പോയി തനിയെ കിടക്കാമെന്ന് കരുതിയാൽ ,ഒരു ഉൾഭയം!(പേടിയല്ല,ഞാൻ അങ്ങിനെ പേടിക്കുന്ന കൂട്ടത്തിൽ ഒന്നും അല്ല)

ഈ ബഹളമൊക്കെ കേട്ട് അച്ഛനും അമ്മയും അവളുടെ സഹായത്തിനെത്തും,നമ്മൾ സ്ഥിരമായി കിടക്കുന്ന ഭാഗത്ത് നിന്നു മാറി കിടക്കാൻ പറഞ്ഞാൽ ആർക്കെങ്കിലും ഇഷ്ടപ്പെടുമോ എന്ന ചോദ്യത്തിനു മുന്നിൽ എന്റെ സർവായുധങ്ങളും വെച്ച്കീഴങ്ങി ഞാൻ ബെഡ്ഷീറ്റുമെടുത്ത് സിറ്റിങ് റൂമിൽ കൊതുകു കടിയും കൊണ്ട് കിടക്കും പൂച്ച താഴത്തെ ബെഡ് റൂമിലും!(ഒരു പ്ര വാസിയുടെ കഷ്ടപ്പാടുകൾ!)

കഴിഞ്ഞ വേനൽ അവധിക്കെന്തായാലും എന്റെ അമ്മ അമ്മൂമ്മയായി.കുഞ്ഞി പൂച്ചകളെ പറ്റി ഫോണിലൂടെ പറയുമ്പോൾ മകൾ പ്രസവിച്ച ആഹ്ലാദം അമ്മക്ക്!

Sunday, August 1, 2010

നഷ്ട സ്വർഗ്ഗങ്ങൾ!!

ഒരു പ്രവാസി വീട്ടമ്മയായ ഞാൻ പ്രത്യേകിച്ച് പണികൾ ഒന്നും ഇല്ലാതെ ഒരു ദിവസത്തിനെ എങ്ങിനെ പലവിധത്തിൽ കൊന്നെടുക്കാമെന്നാലോചിക്കുന്നതിനിടയിൽ ആണ് ബ്ലോഗെഴുത്താശയം മനസ്സിൽ വന്നത്..പിന്നെ അതല്ലെ ഇപ്പോഴത്തെ ഒരു നാട്ടാചാരവും!നാടോടുമ്പോൾ നടുവെ ഓടുക.

കട്ടിയുള്ള ഗ്ലാസ്സ് ജനാലക്ക് പുറത്ത് ഉരുകിയൊലിക്കുന്ന വെയിൽ.സ്വാഭാവികമായും ആലോചിക്കുക മഴയെ ക്കുറിച്ച് തന്നെ.നാട്ടിലെ വരണ്ട വേനലിലെ ചില വൈകുന്നേരങ്ങളിൽ വിരുന്നു വരാറുള്ള തുള്ളിക്കളിക്കുന്ന മഴ.പിറ്റേ ദിവസം രാവിലെ ഉണർന്നെഴുന്നേൽക്കുമ്പോൾ പുതു മണ്ണിന്റെ ഗന്ധത്തോടൊപ്പം, മണ്ണിൽ ഇതളുകളെല്ലാം കൊഴിഞ്ഞ് കിടക്കാറുള്ള ജമന്തിപ്പൂക്കളുടെ മണം.

പക്ഷെ എനിക്കുറപ്പുണ്ട് ഇവിടെ ഇരിക്കുമ്പോൾ മാത്രമെ ഈ ദുഖമൊക്കെ എനിക്ക് തോന്നുകയുള്ളു.നാട്ടിൽ ആണെങ്കിൽ ഒരു പക്ഷെ ഞാൻ പറഞ്ഞേനെ നാശം പിടിച്ച മഴ, കറന്റ് പോയതു കൊണ്ട് മനുഷ്യന് ഉറങ്ങാൻ പറ്റിയില്ല,എല്ലാ കൊതുകുകളും എന്റെ ശാപാഗ്നിയിൽ വെന്തെരിഞ്ഞേനെ!

അപ്പോൾ ഞാൻ പറഞ്ഞു വന്നത് എന്റെ ബ്ലോഗിന്റെ പേര് “ജമന്തിപ്പൂക്കൾ” എന്നായതിന്റെ പിന്നിലെ രഹസ്യം.ഇനി ബോറടിക്കുമ്പോൾ ഞാൻ അടുത്ത പോസ്റ്റ് എഴുതും.